‘എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ’; കളിയാക്കൽ സഹിക്കാതെ 9 വയസ്സുള്ള കുട്ടി പറഞ്ഞ വാക്കുകൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരുടെ കുറവുകളെ കളിയാക്കിയിട്ടുള്ളവരാണ് നിങ്ങളെങ്കിൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുമുള്ള ഈ വാർത്ത വായിക്കാതെ പോകരുത്. ‘എനിക്ക് ഒരു കയർ തരൂ.. ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്… ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്… എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ… ഒമ്പത് വയസുകാരനായ ക്വാഡൻ എന്ന വിദ്യാർത്ഥി പറയുന്ന വാക്കുകളാണ് ഇവ. കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കി വിതുമ്പുന്ന, ഉയരക്കുറവുള്ള മകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് ആസ്ട്രേലിയക്കാരിയായ വീട്ടമ്മ യരാക ബെയിലീ സമൂഹത്തോട് ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്.
പരിഹാസവും അധിക്ഷേപവും കുട്ടികളിൽ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുന്നു എന്നത്. ഭിന്നശേഷി ബോധവൽക്കരണം ഈ സമൂഹത്തിന് വളരെയധികം അത്യാവശ്യമാണ് എന്നത്. വിദ്യർഥികൾക്ക് രക്ഷിതാക്കൾ തന്നെ അതിനെ കുറിച്ച് പറഞ്ഞുകൊടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും യരാക ബെയ്ലി ഫേസ്ബുക് ലൈവിൽ വീഡിയോ പങ്കുവെച്ചു കൊണ്ട് ചോദിക്കുന്നുണ്ട്.
‘മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ചെന്നതായിരുന്നു ഞാൻ. എന്നാൽ സഹപാഠി മകന്റെ തലക്ക് തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താൽ മകൻ ഓടി കാറിനകത്ത് കയറുകയായിരുന്നു’.
മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ് എന്റെ മകനും പോകുന്നത്. എന്നാൽ ഓരോ ദിവസവും തന്റെ ഉയരക്കുറവിനെ പരിഹസിക്കുന്നുവെന്ന പരാതിയുമായാണ് മകൻ വരുന്നത്. പുതിയ പേരുകൾ വിളിച്ചു കളിയാക്കൽ, ഉപദ്രവം, ഇങ്ങനെ പോകുന്നു. മാതാവെന്ന നിലക്ക് ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും -യരാക പറയുന്നു.
ക്വാഡന്റെ വിഡിയോ വൈറലായതിനെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെയടക്കം പിന്തുണ ലഭിച്ചിട്ടുണ്ട്. ടീം ക്വാഡൻ എന്ന ഹാഷ്ടാഗും പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്.