ട്രംപിന്റെ സന്ദർശനം: യമുനയിലെ ദുര്‍ഗന്ധമകറ്റാന്‍ തുറന്നുവിടുന്നത് ദിവസം 122.32 കോടി ലിറ്റർ വെള്ളം
ലക്നൗ: അമേരിക്കന്‍ പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശിലും ഒരുക്കങ്ങള്‍ തകൃതി. യമുനയിലെ ദുർഗന്ധമകറ്റാൻ നദിയിലേക്ക് ദിവസവും 122.32 കോടി ലിറ്റർ എന്ന തോതില്‍ വെള്ളം ഒഴുക്കി വിടുകയാണ് ഉത്തര്‍പ്രദേശിലെ ജലസേചന വിഭാഗം. ചേരിനിവാസികളെ ഒഴിപ്പിച്ചും മതില്‍കെട്ടിയും ഗുജറാത്ത് സര്‍ക്കാര്‍ ട്രംപിന് വഴിയൊരുക്കുന്നത് വിവാദമായിരിക്കേയാണ് യുപി സർക്കാറിന്‍റെ നടപടി.
ബുലന്ദ്ഷഹറിലെ ഗംഗാനഹറില്‍ നിന്നാണ് വെള്ളം ഒഴുക്കി വിടുന്നത്. ഫെബ്രുവരി 24 വരെ ഇത് തുടരാനാണ് തീരുമാനം. യമുനയിലെ ദുര്‍ഗന്ധം കുറക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യുപിപിസിബി) അസിസ്റ്റന്റ് എൻജിനീയർ അർവിന്ദ് കുമാർ അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ ഗുജറാത്തിലെ അഹമ്മദാബാദും യുപിയിലെ ആഗ്രയും ട്രംപ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.