പശുവിന്റെ ചാണകം, പാൽ, മൂത്രം എന്നിവയിൽ ഗവേഷണം നടത്താൻ ധനസഹായം; പദ്ധതിയുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്
പശുവിൽ നിന്നുള്ള പാൽ, ചാണകം, മൂത്രം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഗുണകരമായ വസ്തുക്കളെക്കുറിച്ച് പഠനം നടത്താന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) ഒരുങ്ങുന്നു. ഇതിനായി ധനസഹായവും വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. “ശുദ്ധിയുള്ള തദ്ദേശീയ പശുക്കളുടെ” പാൽ, ചാണകം, മൂത്രം എന്നിവയിലാണ് പഠനം നടത്തേണ്ടത്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഇതര ഏജൻസികൾ എന്നിവർക്കാണ് ഗവേഷണത്തിന് വകുപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം 14 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു. പശുവില്‍ നിന്നുള്ള വസ്തുക്കളില്‍ നിന്നും ഔഷധങ്ങൾ, പോഷക, കാർഷിക, ഗാർഹിക ഉൽപന്നങ്ങൾ എന്നിവയ്ക്കുതകുന്ന തരത്തിലാണ് ഗവേഷണം നടത്തേണ്ടത്.എന്നാല്‍ രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞർക്കിടയിൽ ഇതു സംബന്ധിച്ച് സംശയങ്ങളുയർന്നിട്ടുണ്ട്. പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് സത്യസന്ധമായ ഒരു നീക്കമാണോ, അതോ ഏതെങ്കിലും അജണ്ടയുടെ ഭാഗമാണോയെന്നും പലരും സംശയം പ്രകടിപ്പിച്ചു.
ഗൗരവമുള്ള പഠനം തന്നെയാണോ അതോ ആരുടെയെങ്കിലും താൽപര്യങ്ങളാണോ ഇതിനു പിന്നിലെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രഞ്ജൻ സുഭാഷ് ലഖോടിയ സംശയം പ്രകടിപ്പിച്ചു. അതേസമയം പുതിയ പദ്ധതിയെക്കുറിച്ച് ഡിഎസ്ടി വിശദീകരണം നൽകുന്നുണ്ട്.
ഭാരതത്തിലെ അതി പുരാതന ആയുർവേദ പുസ്തകങ്ങളിലും മറ്റും പശുവിന്റെ പാൽ, മൂത്രം, ചാണകം തുടങ്ങിയവ വിവിധ അസുഖങ്ങൾക്ക് പ്രത്യേകച്ച് കാൻസർ, പ്രമേഹം, വാതം തുടങ്ങിയവയ്ക്ക് ഗുണകരമാണെന്നും പറയുന്നുണ്ട്. ഈ കാര്യത്തില്‍ പക്ഷെ ഇതുവരെ ശാസ്ത്രീയമായ ഒരു ഗവേഷഷണവും ഇതിനേക്കുറിച്ച് നടന്നിട്ടില്ല. അതുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നുമാണ് വിശദീകരണം.