കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിൽ എറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റിൽ
കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസ്സുകാരനെ കടലിലെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ അറസ്റ്റിൽ. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ കൊടും ക്രൂരകൃത്യം ചെയ്തത്.
കുട്ടിയെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. രണ്ടുവട്ടം കരിങ്കല്ലിന് മുകളിലേക്ക് കുട്ടിയെ എറിഞ്ഞു. മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ മടങ്ങിയതെന്നും പൊലീസ് വിശദീകരിച്ചു. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. കൊല്ലപ്പെട്ട വിയാന്റെ അച്ഛന്‍ പ്രണവും, അമ്മ ശരണ്യയും പൊലീസ് കസ്റ്റഡിയിലായിരുന്നു.തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റം ആരോപിക്കുന്നതല്ലാെത ഇരുവരും കുറ്റസമ്മതം നടത്താൻ തയ്യാറായില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ കൂട്ടിയുടെ വയറ്റില്‍ നിന്ന് കടല്‍വെള്ളം കണ്ടെത്തിയില്ല. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പാറക്കൂട്ടത്തില്‍ ഉപേക്ഷിച്ചതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.