കാർ ഓടിച്ചപ്പോൾ ഹെൽമെറ്റ് ധരിച്ചില്ല; യുവാവിന് പിഴ ചുമത്തി യുപി പോലീസ്
കാര്‍ ഓടിച്ച യുവാവിന് ഉത്തര്‍ പ്രദേശ് പോലീസ് ചുമത്തിയത് ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴ. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവം നടന്നത് എങ്കിലും കഴിഞ്ഞ ദിവസമാണ് നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് പ്രശാന്ത് തിവാരിയെന്ന യുവാവിന് അറിയിപ്പ് കിട്ടിയത്. അഞ്ഞൂറ് രൂപയാണ് പിഴയായി ഇയാൾ അടക്കേണ്ടത്. രാജ്യമാകെ മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു.
അതേസമയം പോലീസിന്റെ വിചിത്ര നടപടിക്കെതിരെ യുവാവ് ചോദ്യവുമായി രംഗത്തെത്തി. നാലു ചക്രമുള്ള വാഹനം റോഡിൽ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവിന്റെ ചോദ്യം. ഇതുപോലുള്ള സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ പതിവാണെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ഏതാനും ദിവസം മുന്‍പ് കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് മറ്റൊരു യുവാവിന് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെ യുവാവ് കാറിനുള്ളില്‍ ഹെല്‍മെറ്റ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. അതുകൊണ്ടും തീരുന്നില്ല, സീറ്റ് ബെൽറ്റ് ധരിച്ചില്ല എന്ന് ആരോപിച്ചുകൊണ്ട് ഓട്ടോ ഡ്രൈവര്‍ക്കും പോലീസ് പിഴ ചുമത്തിയിരുന്നു.