കൊറോണ മനുഷ്യനിര്‍മിതമല്ല; പരക്കുന്നത് വൈറസിനേക്കാള്‍ ഭീകരമായ കിംവദന്തികളെന്ന് ചൈനീസ് സ്ഥാനപതി
ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ വൈറസിനേക്കാള്‍ മാരകമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്‌ദോങ്.
‘വൈറസ് ബാധ എങ്ങനെ ഉണ്ടായി എന്നതിനേപ്പറ്റി വ്യക്തമായ ധാരണ ഇതുവരെ ഞങ്ങള്‍ക്കില്ല. എന്നാല്‍ വൈറസ് മനുഷ്യനിര്‍മിതമല്ല, അത് പ്രകൃതിയില്‍നിന്ന് തന്നെ ഉത്ഭവിച്ചതാണ്. വൈറസ് ബാധ ഭീകരമാണെങ്കിലും അതിനേക്കാള്‍ ഭീകരമാണ് പ്രചരിക്കുന്ന കിംവദന്തികള്‍’. അദ്ദേഹം പറഞ്ഞു
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ് കൊറോണ വൈറസ് വ്യാപിച്ചതെന്ന പ്രചരണത്തെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വെയ്‌ദോങ്.
ചൈനയില്‍ കൊറോണ നിയന്ത്രണവിധേയമായതായിയും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം ഹുബെയ് പ്രവിശ്യയ്ക്ക് പുറത്ത് പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. ഹുബെയ്, വുഹാന്‍ എന്നിവിടങ്ങളില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. ഭേദമാകുന്ന രോഗികളുടെ കാര്യത്തിലും പുരോഗതിയുണ്ട്. രോഗമുക്തി നേടുന്നതിന്റെ നിരക്ക് 1.3 ശതമാനത്തില്‍ നിന്ന് 8.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.