ഒഴിവുവരുന്ന രാജ്യ സഭാ സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍

single-img
18 February 2020

ഡല്‍ഹി:ഈ വര്‍ഷം ഒഴിവുവരുന്ന രാജ്യ സഭാ സീറ്റുകള്‍ സ്വന്തമാക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്. 68 സീറ്റുകളാണ് ഈ വര്‍ഷം ഒഴിയുക.ഇതില്‍ 19 എണ്ണം നിലവില്‍ കോണ്‍ഗ്രസിന്റെ കയ്യിലാണ്. എന്നാല്‍ എല്ലാവരേയും ജയിപ്പിച്ചെടുക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ആരൊക്കെ വേണം എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി 8 സീറ്റുകള്‍ വിജയിക്കാമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഒഴിവുവരുന്ന ആന്ധ്ര, തെലങ്കാന, മേഘാലയ, അസം, യുപി എന്നിവിടങ്ങളില്‍ പ്രതീക്ഷയ്ക്കു വകയില്ല എന്നതാണ് സത്യം. മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോറ, മധുസൂദന്‍ മിസ്ത്രി, കുമാരി ഷെല്‍ജ, ദിഗ്വിജയ് സിങ്, ബി.കെ. ഹരിപ്രസാദ്, എം.വി. രാജീവ് ഗൗഡ, രാജ് ബബ്ബര്‍, പി.എല്‍. പുനിയ എന്നിവരുടെ കാലാവധി വരും മാസങ്ങളില്‍ അവസാനിക്കും. സീറ്റുകള്‍ മുഴുവന്‍ മുതിര്‍ന്നവര്‍ക്കു നല്‍കുന്നതിനെ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആര്‍.പി.എന്‍. സിങ് എന്നിവര്‍ സീറ്റിനു വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി അധികാരത്തിലുള്ള മധ്യപ്രദേശില്‍ നിന്നു ദിഗ്വിജയ് സിങ്ങിനെയും സിന്ധ്യയെയും ജയിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. അതിനിടെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മധ്യപ്രദേശില്‍ നിന്നു രാജ്യസഭയിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടു മുന്‍ പിസിസി പ്രസിഡന്റ് അരുണ്‍ യാദവ് അടക്കമുള്ള സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. സിന്ധ്യക്ക് തടയിടാന്‍ മുഖ്യമന്ത്രി കമല്‍നാഥ് നടത്തുന്ന നീക്കമായും ഇതിനെ കാണുന്നുണ്ട്. എന്നാല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരം.