നിഷേധിക്കപ്പെടേണ്ട വിഡ്ഢിത്തമാണ് ആ പ്രസ്താവന’; വിവാഹമോചന പരാമര്‍ശത്തില്‍ മോഹന്‍ ഭാഗവതിനെതിരെ സോനം കപൂര്‍

single-img
17 February 2020

അഹമ്മദാബാദ്: സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് സമൂഹത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റാന്‍ സഹായിച്ചതെന്നും രാജ്യത്തെ വിവാഹ മോചനത്തിന് കാരണം ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്ക‍െതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍. സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ എന്നും പരമാര്‍ശം വിഡ്ഢിത്തമാണെന്നും സോനം തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് സോനം പ്രതികരിച്ചത്.

‘സ്വബോധമുള്ള പുരുഷന്‍ ഇങ്ങനെ സംസാരിക്കുമോ? നിഷേധാത്മകമായ വിഡ്ഢിത്തമാണ് ഈ പ്രസ്താവന’- സോനം ട്വീറ്റ് ചെയ്തു. അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന. വിവാഹമോചനക്കേസുകള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ആളുകള്‍ തമ്മില്‍ത്തല്ലുന്നു. സമ്പത്തും വിദ്യാഭ്യാസവുമുള്ള കുടുംബങ്ങളിലാണ് കൂടുതല്‍ വിവാഹമോചനക്കേസുകള്‍.

സ്ത്രീകളെ വീട്ടില്‍ ഇരുത്തി, കഴിഞ്ഞ 2000 വര്‍ഷത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്‍റെയും ഫലമാണ് ഇപ്പോഴത്തെ സമൂഹം. 2000 വര്‍ഷം മുമ്പ് മാത്രമല്ല, നമ്മുടെ സമൂഹത്തിന്‍റെ സുവര്‍ണ കാലത്തിലും ഇതായിരുന്നു അവസ്ഥ. സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് സമൂഹത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാക്കുന്നതിന്‍റെ ഫലമാണ് കുടുംബങ്ങള്‍ തകരുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹം തകരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.