രാജ്കുമാർ കസ്റ്റഡി മരണം: എസ്‌ഐ കെഎ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു
ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ നെടുങ്കണ്ടത്തെ രാജ്കുമാറിൻ്റെ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി എസ്‌ഐ കെഎ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണു സാബുവിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് 2019 ജൂണ്‍ 21നു മരിച്ചെന്നാണ് കേസ്.
നെടുങ്കണ്ടം തൂക്കുപാലത്ത് സാമ്പത്തിക തട്ടിപ്പു കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി കുമാര്‍ എന്ന രാജ്കുമാര്‍കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണു പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് മരിച്ചത്. കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായി എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അതിനിടെ ഉരുട്ടിക്കൊലയാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ജൂണ്‍ അവസാനത്തോടെ കേസ് ക്രെെംബ്രാഞ്ചിനു കൈമാറി. രണ്ടു മാസക്കാലം കേസ് അന്വേഷിച്ച ക്രെെംബ്രാഞ്ച് 380 പേരെ ചോദ്യം ചെയ്തു. നെടുങ്കണ്ടം മുന്‍ എസ്‌ഐ ഉള്‍പ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം സിബിഐക്കു വിട്ട് 2019 ഓഗസ്റ്റ് 16നു സര്‍ക്കാര്‍ ഉത്തരവാകുകയായിരുന്നു.