രാഷ്ട്രീയ സംവാദങ്ങളെ നിയന്ത്രിക്കുന്നതിന് പകരം അതിനെ സ്വാഗതം ചെയ്യുകയാണ് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്: ജസ്റ്റിസ് ചന്ദ്രചൂഡ്
രാജ്യത്തുണ്ടാകുന്ന രാഷ്ട്രീയ സംവാദങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് അതിനെ സ്വാഗതം ചെയ്യുകയാണ് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് എന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രചൂഡ്. വിയോജിപ്പ് പ്രകടിപ്പിക്കുന്ന ശബ്ദങ്ങളെ രാജ്യദ്രോഹമെന്നും ജനാധിപത്യവിരുദ്ധമെന്നും മുദ്രകുത്തന്നത് ജനാധിപത്യത്തിന്റെ ഹൃദയത്തിലേല്‍പ്പിക്കുന്ന ആഘാതമാണെന്നും അഹമ്മദാബാദില്‍ 15-ാമത് പി ഡി മെമ്മോറിയലില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നിയമവാഴ്ച നിലനിർത്താൻ പ്രതിജ്ഞാബദ്ധമായ ഒരു രാജ്യം നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധങ്ങളെ തടയുകയല്ല, മറിച്ച് ആശയസംവാദങ്ങള്‍ക്ക് ഇടമൊരുക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ” രാജ്യത്തെനിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ടുതന്നെ, തങ്ങളുടെ പൗരന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് പുരോഗമന ജനാധിപത്യം ചെയ്യേണ്ടത്. നിലവിലുള്ള നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ഉള്‍പ്പടെ അവർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.
ഇത്തരത്തിലുള്ള ഈ വിയോജിപ്പിന്റെ ശബ്ദങ്ങളെ ദേശവിരുദ്ധമെന്നും ജനാധിപത്യ വിരുദ്ധമെന്നും മുദ്രകുത്തുന്നതോടെ അത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതും ജനാധിപത്യ അഭിവൃദ്ധിക്കു വേണ്ടി നിലകൊള്ളേണ്ടതുമായ ഉത്തരവാദിത്തങ്ങള്‍ക്കുമേല്‍ ഏല്‍പിക്കുന്ന തിരിച്ചടിയാണ്’, ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.