ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വരരുത്: തുർക്കിക്ക് താക്കീതുമായി ഇന്ത്യ
കാശ്മീർ വിഷയത്തിൽ പാകിസ്ഥാനു പിന്തുണ പ്രഖ്യാപിച്ച തുർക്കിയുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കാഷ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളിക്കളയുകയാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ തുർക്കി രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന താക്കീതും അദ്ദേഹം നൽകി.
കൃത്യമായ വിവരങ്ങൾ മനസിലാക്കുകയാണു വേണ്ടത്. പാകിസ്ഥാനിൽനിന്ന് ഉത്ഭവിച്ച് ഇന്ത്യയെയും ഉപഭൂഖണ്ഡത്തേയും ബാധിക്കുന്ന ഭീകരതയെ സംബന്ധിച്ച് വസ്തുതകൾ മനസിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു- വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് തുർക്കി പ്രസിഡന്റ് റജബ് തയിബ് എർദോഗൻ കാഷ്മീർ പ്രശ്നം സംബന്ധിച്ചു പരാമർശം നടത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്കു ഫണ്ട് നൽകുന്നുവെന്ന പേരിൽ പാക്കിസ്ഥാന് ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും എർദോഗൻ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ യുഎൻ ജനറൽ അസംബ്ലിയിൽ എർദോഗൻ കാഷ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഇതിലും ഇന്ത്യ അന്നു പ്രതിഷേധമറിയിച്ചു.