കൊലപാതക കേസില്‍ പതിനാല് വര്‍ഷത്തെ ജയില്‍വാസം; പുറത്തിറങ്ങിയ ശേഷം എംബിബിഎസ് ഡിഗ്രി
പതിനാല് വർഷക്കാലം നീണ്ടുനിന്ന ജയില്‍ ജീവിതത്തിനും മാറ്റാൻ സാധിച്ചില്ല സുഭാഷ് പാട്ടീല്‍ എന്ന കര്‍ണാടക സ്വദേശിയുടെ സ്വപ്നങ്ങള്‍. സുഭാഷ് എംബിബിഎസിന് പഠിക്കുമ്പോഴാണ് 2002 ല്‍ കൊലപാതകക്കേസില്‍ ജയിലില്‍ ആകുന്നത്.
എംബിബിഎസ് മൂന്നാം വര്‍ഷം പഠിക്കവെ 2002 ല്‍ സുഭാഷിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്യുകയും 2006 ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു. പക്ഷെ ജയിലില്‍ കഴിയുമ്പോഴും കുട്ടിക്കാലം മുതലുള്ള ഡോക്ടര്‍ ആകണമെന്ന സ്വപ്നം 14 വര്‍ഷത്തോളം അയാള്‍ മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു.
”1997ലായിരുന്നു ഞാന്‍ എംബിബിഎസിന് ചേര്‍ന്നത്. 2002 ല്‍ ഒരു കൊലപാതകക്കേസില്‍പ്പെട്ട് ഞാന്‍ ജയിലിലായി. അവിടെയും ഔട്ട് പേഷ്യന്‍റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്നു. 2016 ല്‍ നല്ല നടപ്പിന് എന്നെ റിലീസ് ചെയ്തു. തുടര്‍ന്ന് 2019 ല്‍ ഞാന്‍ എന്‍റെ എംബിബിഎസ് പൂര്‍ത്തിയാക്കി” സുഭാഷ് പറയുന്നു. ഈ ഫെബ്രുവരിയില്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പ് സുഭാഷ് പൂര്‍ത്തിയാക്കിയതോടെ സുഭാഷിന് എംബിബിഎസ് ഡിഗ്രിയും സ്വന്തമായി.