പ്രെെമറി സ്കൂളുകളിൽ 6 കുട്ടികൾ അധികം വന്നാൽ മാത്രം അധ്യാപക തസ്തിക; ഫയലിൽ ധനമന്ത്രി ഒപ്പുവച്ചു
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എൽപി, യുപി ക്ലാസുകളിൽ ഒരു വിദ്യാർഥി അധികം വന്നാൽ അധിക അധ്യാപക തസ്തിക എന്നത് 6 കുട്ടികൾ അധികം വന്നാൽ എന്നു മാറ്റാൻ ധനവകുപ്പിന്റെ തീരുമാനം. എൽപിയിൽ 36 കുട്ടികളും യുപിയിൽ 41 കുട്ടികളും ഉണ്ടെങ്കിൽ സർക്കാർ അനുമതിയോടെ അധിക തസ്തിക സൃഷ്ടിക്കാൻ അനുവദിക്കുന്ന ഫയലിൽ ധനമന്ത്രി ഒപ്പുവച്ചു.
നിലവിൽ ക്ലാസ് അടിസ്ഥാനത്തിലാണു അനുപാതം കണക്കാക്കുന്നത്. എൽപിയിൽ 1:30, യുപിയിൽ 1:35 എന്നതാണു നിയമപ്രകാരമുള്ള അധ്യാപക– വിദ്യാർഥി അനുപാതം. ഇനിമേൽ അനുപാതം ക്ലാസ് അടിസ്ഥാനത്തിലാണോ സ്കൂൾ അടിസ്ഥാനത്തിലാണോ കണക്കാക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളിൽ മാറ്റം അനുവദിക്കില്ലെന്ന നിലപാടിലാണു മാനേജ്മെന്റുകൾ. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിൽ മാനേജർമാർ ഉറച്ചുനിന്നാൽ തസ്തിക നിർണയം കോടതി കയറും.