അഴിമതി; സൗദിയിൽ 475 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു
സൗദിയിൽ അഴിമതി നടത്തിയ 475 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരിൽ 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്. സൗദിയിൽ അഴിമതി വിരുദ്ധ കമീഷന്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് ഇത്ര കര്‍ശന നടപടി അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സ്വീകരിക്കുന്നത്.
ഗുരുതരമായ കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകൾ ചുമത്തി. രാജ്യത്തെ സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പുകളില്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രത്യേക അഴിമതി വിരുദ്ധ കമ്മീഷന്‍ നേരത്തെ രൂപവത്കരിച്ചിരുന്നു. വിവിധ സർക്കാർ കാര്യാലയങ്ങളിലെ നടപടികൾക്ക് മേലും കർശന നിരീക്ഷണം നടത്തുന്നകൂടെ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും കമീഷന്‍ പരിഗണിക്കുന്നു.
അങ്ങിനെയായിരുന്നു 475 സർക്കാർ ഉദ്യോഗസ്ഥർ വലയിൽ കുടുങ്ങിയത്. വിവിധ പരാതികളിലായി 1294 പേരെ ഇതിനകം വിസ്തരിച്ചു. ഇവരിൽ നിന്നാണ് 475 പേർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.ജനങ്ങളിൽ നിന്നുള്ള കൈക്കൂലി, പൊതുപണം ദുരുപയോഗം ചെയ്യല്‍, സ്വാധീനം ചെലുത്താന്‍ പണം വാങ്ങലും നല്‍കലും എന്നിവയാണ് 386 പേര്‍ക്കെതിരായ കുറ്റങ്ങള്‍. ഏകദേശം 170 ദശലക്ഷം റിയാലാണ് ഇത്രയും പേര്‍ വഴി ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. കേസുകള്‍ ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറി.