കാറ് തകർത്ത എസ്ഡിപിഐ പ്രവർത്തകൻ്റെ വീട്ടിൽ കയറി ബോംബെറിഞ്ഞു; രണ്ടു സിപിഎം അനുഭാവികൾ അറസ്റ്റിൽ
കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയിൽ എസ്ഡിപിഐ പ്രവർത്തകൻ്റെ വീട്ടിൽ കയറി ബോംബെറിഞ്ഞ രണ്ടുപേർ അറസ്റ്റിൽ. സിപിഎം അനുഭാവികളായ കണ്ടേരിയിലെ ഹി ബാമൻസിലിൽ സി.കെ അനീസ് (32) ,സുബൈദ മൻസിലിൽ ടി.പി.നജീബ് (28) എന്നിവരെയാണ് കൂത്തുപറമ്പ് സബ് ഇൻസ്പെക്ടർ കെവിസ്മിതേഷ് അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികൾ ഒളിവിലാണ്.
കേസിൽ പ്രതിയായ അർഷാദിന്റെ കാർ മെരുവമ്പായിയിൽ തകർത്തതിലുള്ള വിരോധമാണ് വീടാക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.ജനുവരി 20 ന് അർദ്ധരാത്രിയോടെയാണ് കണ്ടേരിക്കടുത്ത നെടിയേരിയിലെ നൗഫലിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ശക്തമായ സ്പോടനത്തിൽ വീടിന്റെജനൽചില്ലുകൾ തകരുകയും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ.
എസ്ഡിപിഐ.പ്രവർത്തകനായ നൗഫലിനെ ലക്ഷ്യം വച്ചായിരുന്നു വീടിന് നേരെ ആക്രമണമുണ്ടായത്. നൗഫലിന്റെ പിതാവ് ടി.കെ.അലവി കൂത്തുപറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ നാല് പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ സികെ അനീസ് ,ടിപി നജീബ് എന്നിവർ അറസ്റ്റിലാകുകയായിരുന്നു.
സമീപത്ത് സ്ഥാപിച്ച സി.സിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.