പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല; സഭയിൽ സർക്കാർ നിലപാട് വ്യക്തമാക്കി ധനമന്ത്രി

single-img
12 February 2020

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒൻപത് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളുമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശുപാർശ ചെയ്‌തത്‌ . ഇതേ ആവശ്യം ഉന്നയിച്ച് ഇതിൽ എട്ട് സ്ഥാപനങ്ങളും സംസ്ഥാന ധനവകുപ്പിന് കത്തയച്ചിരുന്നു.

എന്നാൽ സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വിരമിക്കൽ ദിവസം ഏകീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക്
നിയമസഭയിൽ പറഞ്ഞു. ഈ വിഷയത്തിൽ നേരത്തെയും ധനമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ല. ഇടത് മുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നുമാണ് കഴിഞ്ഞ മാസം തോമസ് ഐസക് പറഞ്ഞത്.

ഒരു മാസത്തെ ശമ്പളത്തിനും പെൻഷനും വേണ്ടി 2500 കോടി രൂപയാണ് സർക്കാരിന് വേണ്ടത്. പെൻഷനാകുന്നവർക്ക് ആനുകൂല്യമായി, ഒരാൾക്ക് ശരാശരി 25 ലക്ഷം വരെ നൽകേണ്ടി വരും. അടുത്ത രണ്ട് വ‌‌ർഷത്തിനകം 20,000 ജീവനക്കാരാണ് പെൻഷനാകുന്നത്. പെൻഷൻ പ്രായം 58 ആക്കിയാൽ അങ്ങനെ 4500 കോടി രൂപ ഖജനാവിന് കിട്ടും. ധനവകുപ്പിന്റെ ഈ നിർദ്ദേശമാണ് ഇപ്പോൾ മന്ത്രി തള്ളിക്കളഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് വർഷത്തിൽ ഇത്തരമൊരു തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിത്. പെൻഷൻ ദിവസം മാർച്ച് 31 ആയി ഏകീകരിക്കണമെന്ന നിർദ്ദേശവും മന്ത്രി തള്ളിക്കളഞ്ഞു.