വാർഡ് വിഭജന ബില്ലും സെമിത്തേരി ബില്ലും പാസാക്കി കേരളാ നിയമസഭ; ഇനി ഗവര്‍ണര്‍ക്ക് മുന്നില്‍
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ലും, ക്രിസ്ത്യൻ പള്ളികൾക്ക് കീഴിലുള്ള സെമിത്തേരികളിലെ മൃതദേഹം അടക്കലിനായുള്ള അവകാശം നൽകുന്ന സെമിത്തേരി ബില്ലും നിയമസഭ പാസാക്കി. സംസ്ഥാന നിയമസഭയിൽ 31 നെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ല് പാസായത്.
കേരളം പാസാക്കിയ കേന്ദ്ര നിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെസി മൊയ്തീൻ പറഞ്ഞു. പഞ്ചായത് തലത്തിൽ വാർഡുകളുടെ എണ്ണം വർദ്ധിക്കുന്നത് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളാ സർക്കാർ നേരത്തെ തന്നെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുമോ എന്നതാണ് ഇപ്പോഴുള്ള ആകാംക്ഷ. കേരളത്തിലെ ഓർത്തഡോക്സ് – യാക്കോബായ സഭകൾക്കിടയിലെ തർക്കത്തെ തുടർന്ന് ശവമടക്ക് നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ശവമടക്കലിന് അവകാശം നൽകുന്ന ബിൽ സർക്കാർ കൊണ്ടുവന്നത്. സർക്കാർ കൊണ്ടുവന്ന നിയമം മറ്റ് സഭകളെ കൂടി ബാധിക്കുമോ എന്ന ആശങ്ക പ്രതിപക്ഷം പങ്കുവെച്ചതിനെ തുടർന്ന് ഓർത്തഡോക്സ് – യാക്കോബായ സഭകൾക്ക് വേണ്ടി മാത്രമായി ബിൽ പരിമിതപ്പെടുത്തി.