ശബരിമല വിഷയത്തിൽ വാദം കേൾക്കൽ വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രീംകോടതി
ഡൽഹി: ശബരിമല കേസ് വിശാല ബെഞ്ചിന് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണു വിധി പറഞ്ഞത്.
അഭിഭാഷകര്‍ ഉയര്‍ത്തിയ നിയമപ്രശ്നങ്ങളെല്ലാം തള്ളിയാണ് സുപ്രീം കോടതിയുടെ നടപടി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. കേസിന്റെ വാദം 17ന് തുടങ്ങും. ഇരുവിഭാഗങ്ങൾക്കും അഞ്ച് ദിവസം വീതമായിരിക്കും വാദത്തിന് ഉണ്ടാകുക.
ഏഴു ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക.
1.ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നതായിരിക്കും
2.ഭരണഘടനയുടെ അനുചേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ?
3.ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തിൽ പറയുന്ന ‘മൊറാലിറ്റി’ യുടെ അർത്ഥം എന്താണ് …?
4.അനുഛേദം 25 നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ ?
5.മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങൾക്കുള്ള ( Religious denomination ) സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധം ?
6.പ്രത്യേക മതവിഭാഗങ്ങൾക്ക് മൗലിക അവകാശം ഉന്നയിക്കാനാകുമോ?
7.മതവിഭാഗത്തിന് പുറത്തുള്ള ഒരാൾക്ക് മതാചാരങ്ങളെ പൊതുതാല്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? തുടങ്ങിയവയാണ് പരിഗണനാ വിഷയങ്ങൾ.