മികച്ച നടന്‍ മോദി, വില്ലന്‍ അമിത്ഷാ, ഹാസ്യ താരം മനോജ് തിവാരി; ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ലോകമാകെ ലോസ് ആഞ്ചല്‍സിലെ ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങിലേക്ക് കണ്ണുനട്ടിരിക്കുന്ന സമയം തന്നെ ഇന്ത്യയിൽ ഹാസ്യാത്മകമായി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപിയെ പരിഹസിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. ഇത് പ്രകാരം മികച്ച ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നല്‍കിയത്.
ഈ വിഭാഗത്തിൽ പ്രജ്ഞാ താക്കൂറും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികള്‍. പ്രധാനമന്ത്രിയുടെ ’56 ഇഞ്ചും’ ‘വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം.
അതേപോലെ ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ആണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
ഈ വിഭാഗത്തിൽ യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍. മുൻ കാലങ്ങളിൽ ഗബ്ബര്‍സിംഗും മൊഗാംബോയുമൊക്കെയായിരുന്നു വില്ലന്‍മാര്‍. എന്നാൽ ഇപ്പോൾ പുതിയ ഇന്ത്യ പുതിയ വില്ലന്‍മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം. ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ എന്ന പുരസ്‌കാരം സ്വന്തമാക്കിയത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്.