നടൻ വിജയിനെ ചോദ്യംചെയ്യുന്നത് അവസാനിപ്പിച്ചു; വിട്ടയച്ചത് 30 മണിക്കൂറിന് ശേഷം
ചെന്നൈ: തമിഴ് സിനിമാതാരം വിജയിനെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. 30 മണിക്കൂറോളമാണ് വിജയിനെ അധികൃതര്‍ ചോദ്യം ചെയ്തത്. താരത്തിനെതിരായ തുടർ നടപടികൾ കണ്ടെടുത്ത രേഖകൾ പരിശോധിച്ച ശേഷമെ ഉണ്ടാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ച രേഖകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. അതേസമയം താരത്തിന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് നേരത്തെ ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച വൈകിട്ട് മുതലാണ് ആദായ നികുതി വകുപ്പ് ‘മാസ്റ്റേഴ്‌സ്’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും വിജയ്നെ കസ്റ്റഡിയിൽ എടുത്തത്. ഇതിനു പിന്നാലെ താരത്തിന്റെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
ഇതിനിടെ താരത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. #WeStandWithVIJAY, #WeStandWithThalapathi തുടങ്ങി ഹാഷ് ടാഗുകളുമായാണ് ആരാധകര്‍ താരത്തിന് പിന്തുണയുമായി എത്തിയത്.