പൗരത്വ ഭേദഗതി നിയമം ദളിതരെയും ബാധിക്കും; ബിജെപിയില്‍ ഭിന്ന സ്വരം ഉയരുന്നു
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ ആ പാർട്ടിക്കുള്ളിൽ നിന്നും തന്നെ വീണ്ടും ഭിന്ന സ്വരം ഉയരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങള്‍ക്ക് പുറമെ രാജ്യത്തെ എസ്.സി, എസ്ടി, ഒബിസി എന്നീ വിഭാഗങ്ങളെ കൂടി പ്രതികൂലമായി ബാധിക്കുമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് അജിത് ബൊറാസി പറഞ്ഞു. പ്രസ്തുത നിയമത്തോട് തനിക്ക് മാനസികമായി എതിര്‍പ്പുണ്ടെന്നും അതുകൊണ്ടുതന്നെ താൻ നിയമത്തെ പിന്താങ്ങില്ലെന്നും അജിത് ബൊറാസി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
എന്നാൽ ഇദ്ദേഹം നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. താന്‍ മനസിലാക്കിയതനുസരിച്ചു ഈ നിയമം ഒരു ‘ഹിന്ദുസ്ഥാനി’യെപ്പോലും പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു ബൊറാസി നേരത്തെ പറഞ്ഞിരുന്നത്. തന്റെ മുൻ നിലപാടില്‍ നിന്ന് പിന്നോട്ട് പോയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജയിനിലെ അലോട്ടില്‍ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചയാളാണ് അജിത് ബൊറാസി.