കോളേജ് അധ്യാപികയെ പട്ടാപ്പകൽ റോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

single-img
3 February 2020

മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ ഇരുപത്തി അഞ്ചുകാരിയായ കോളേജ് അധ്യാപികയെ പട്ടാപ്പകൽ റോഡിൽവെച്ചു പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് സംഭവത്തിന് പിന്നാലെ വികേഷ് നഗ്രല എന്നയാളെ പോലീസ് പിടികൂടി. ശരീരത്തിൽ നാല്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കിത എന്ന് പേരുള്ള അധ്യാപികയുടെ പിന്നാലെ ബൈക്കില്‍ എത്തിയ വികേഷ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വണ്ടിയിൽ കരുതിയിരുന്ന പെട്രോൾ‌ ഇയാൾ അന്‍കിതയ്ക്ക് നേരെ ഒഴിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടയിൽ തീ കൊളുത്തുകയുമായിരുന്നു. സംഭവ സമയം പ്രദേശത്ത് ഉണ്ടായിരുന്നവരും പോലീസും ചേര്‍ന്നാണ് തീ അണച്ചത്.

നിലവിൽ അങ്കിതയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അധ്യാപികക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിച്ച കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.