ഓസ്കറില്‍ യുദ്ധത്തിനൊരുങ്ങി 1917 ; ഒന്നാം ലോകമഹായുദ്ധം പ്രമേയം
2020 ഓസ്‌കാർ പുരസ്‌കാര വേദി യുദ്ധ സമാനമാണ്.ജോക്കർ, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് , ദ് ഐറിഷ് മാൻ , പാരസൈറ് തുടങ്ങി പ്രമേയത്തിലും അഭിനയത്തിലും ആവിഷ്ക്കാര രീതിയിലുമെല്ലാം കലാമൂല്യങ്ങളേറിയ ചിത്രങ്ങളാണ് ഇത്തവണ ഓസ്‌കാർ വേദിയിൽ ഏറ്റുമുട്ടുക. ആ കൂട്ടത്തിലേക്ക് തലയെടുപ്പോടെ നടന്നു കയറിയ മികച്ച ചിത്രമാണ് തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന 1917.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സന്ദേശകൈമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറച്ചിൽ . യുദ്ധത്തിന്റെ ഭീകരത വരച്ചു കാട്ടുന്ന ചിത്രം നല്ലൊരു സന്ദേശവും കരുതി വയ്ക്കുന്നുണ്ട്. പട്ടാളക്കാരനും നോവലിസ്റ്റും ആയിരുന്ന അല്‍ഫ്രഡ് മെന്‍ഡസിന്റെ അനുഭവമാണ് കൊച്ചുമകനും സംവിധായകനുമായ സാം മെന്‍ഡസ് ചിത്രീകരിച്ചിരിക്കുന്നത്. ഓസ്കറില്‍ മികച്ച ചിത്രമാകാന്‍ മല്‍സരത്തിക്കുന്ന 1917 ൽ ജോര്‍ജ് മകെയും ഡീന്‍ ചാള്‍സ് ചാംപ്മാനുമാണ് പട്ടാളക്കാരായ ബ്ലേക്കും സ്കോഫീല്‍ഡുമായി അഭിനയിച്ചിരിക്കുന്നത്.