ജാമിയയിൽ വെടിയുതിർത്തത് ആംആദ്മിയെ പിന്തുണക്കുന്ന ആളായിരിക്കും: ബിജെപി നേതാവ് മനോജ് തിവാരി
കേന്ദ്ര സർക്കാരിന്റെ പൗരത്വനിയമഭേദഗതിക്കെതിരെ ജാമിയയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവച്ച 17 കാരന്‍ ആംആദ്മിയുടെ ആളായിരിക്കുമെന്ന വാദവുമായി ബിജെപി നേതാവ് മനോജ് തിവാരി. ” എനിക്ക് തോന്നുന്നത് ജാമിയയില്‍ വെടിവച്ചയാള്‍ ആംആദ്മിയെ പിന്തുണക്കുന്ന ആളായിരിക്കും അഥവാ അല്ലെങ്കില്‍ ഷഹീന്‍ ബാഗില്‍ നിന്നുമായിരിക്കും. സ്വന്തമായുള്ള പ്രതിഷേധങ്ങള്‍കൊണ്ടുപോലും പിടിച്ചുനില്‍ക്കാനാകാത്തവരാണ് അവര്‍. അതിനാലാണ് അവര്‍ ഇത്തരം വാദവുമായി വരുന്നത്” മനോജ് തിവാരി പറഞ്ഞു.
ബിജെപി നേതാവിന്റെ വാക്കുകൾ ഇതുവരെയുള്ള ഡൽഹി പോലീസിന്റെ ആഭ്യന്തര അന്വേഷണത്തെ തള്ളുന്നതാണ്.17 വയസുള്ള യുവാവിന്റെ വെടിവയ്പ്പിന് തൊട്ടുമുമ്പുള്ള ഫേസ്ബുക്ക് ലൈവ് വ്യക്തമാക്കുന്നത് അയാളൊരു ബിജെപി അനുഭാവിയാണെന്നാണ്. ആക്രമണത്തിൽ ഇയാളുടെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.സംഭവ സമയം തോക്കുമായി പാഞ്ഞടുത്ത ഇയാളെ തടയാന്‍ പോലീസ് യാതൊന്നും ചെയ്തില്ല എന്ന ആരോപണവും ശക്തമാണ്.