വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചു; കുതിക്കുന്നത് ആഗോള വിപണിയിലേക്ക്

single-img
30 January 2020

കൊച്ചിയിലെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ നിന്ന് ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് പുതിയ പ്രതിവാര കണ്ടെയ്‌നർ ട്രെയിൻ സർവീസ് ആരംഭിച്ചു.കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകോർ)യാണ് പ്രതിവാര ട്രെയിൻ സർവീസ് ആരംഭിച്ചത്. ബെംഗളൂരുവിൽ നിന്നുള്ള കണ്ടെയ്‌നറുകൾ റോഡ് മാർഗം കൊച്ചിയിലെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലിക്ക് എത്തിക്കാനുള്ള ചെലവ് ലാഭിക്കുകയാണ് ലക്ഷ്യം.

ഈ പദ്ധതി യാഥാർത്ഥ്യമായതോടെ ഇനി 40 ശതമാനം ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ കണ്ടെയ്‌നറുകൾ വല്ലാർപാടത്ത് എത്തിക്കുന്നതിനുള്ള സമയവും ലാഭിക്കാനാവും. യാത്രാ സമയം ആറ് ദിവസം വരെ കുറയുകയും ആഗോള വിപണികളിലേക്ക് വേഗത്തിലെത്താൻ കഴിയുകയും ചെയ്യുമെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.

സർവീസിലെ ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കൊച്ചിയിൽ നടന്നു. കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന, കോൺകോർ എക്സിക്യുട്ടീവ് ഡയറക്ടർ സഞ്ജയ് ബാജ്‌പേയ് എന്നിവർ ചേർന്നാണ് സർവീസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചത്.