മാധ്യമപ്രവർത്തകൻ ഹർഷനെതിരെ ഹീനമായ വ്യക്തി അധിക്ഷേപവുമായി മുൻ ഡിജിപി സെൻകുമാർ
പ്രശസ്ത മാധ്യമപ്രവർത്തകനും 24 ന്യൂസ് ചാനലിന്റെ അസോസിയേറ്റ് എക്സിക്യൂട്ടിവ് എഡിറ്ററുമായ ടി എം ഹർഷനെതിരെ ഹീനമായ വ്യക്തി അധിക്ഷേപവുമായി മുൻ ഡിജിപി ടിപി സെൻകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യാതൊരു പ്രകോപനവുമില്ലാതെയാണ് സെൻകുമാറിന്റെ നിലവിട്ട പ്രതികരണം.
“ ശ്രീമാൻ ഹർഷൻ, ടിവി ANCHOR or ANGER..
നിന്നെ പോലെ രാഷ്ട്രത്തെ വിൽക്കാൻ
നടക്കുന്നവനല്ല ഞാൻ “ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഹർഷനെ ജിഹാദിയെന്നും മഹിഷാസുരനെന്നും വിളിക്കുന്നുണ്ട്. പരസ്പരബന്ധമില്ലാത്ത വാചകങ്ങളും അസഭ്യവും മര്യാദയില്ലാത്ത പദപ്രയോഗങ്ങളും വർഗീയതയും നിറഞ്ഞ പോസ്റ്റിനെതിരെ കമന്റ് ബോക്സിൽ നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്. ഹർഷന്റെ ചിത്രമടക്കമാണ് പോസ്റ്റിട്ടിരിക്കുന്നത്.
എന്നാൽ ഈ പോസ്റ്റിനോട് വളരെ രസകരമായാണ് ഹർഷൻ പ്രതികരിച്ചത്.
“പന്നിയോട് ഒരിക്കലും മല്ലയുദ്ധം ചെയ്യരുത്. രണ്ടുകൂട്ടരുടെയും ദേഹത്ത് ചെളി പറ്റും. പക്ഷേ പന്നി അത് ആസ്വദിക്കുകയും ചെയ്യും.” എന്നായിരുന്നു സെൻകുമാറിനെയോ പോസ്റ്റിനെയോ അഭിസംബോധന ചെയ്യാതെ അദ്ദേഹം ഷെയർ ചെയ്ത പോസ്റ്ററിൽ എഴുതിയിരുന്നത്.
ദിവസങ്ങൾക്ക് മുന്നേ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവേ ടിപി സെൻകുമാർ മാധ്യമപ്രവർത്തകരായ സനീഷ്, ഷാനി പ്രഭാകരൻ, നിഷാ പുരുഷോത്തമൻ എന്നിവർക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഷാനി പ്രഭാകരന്റെ യഥാർത്ഥ പേര് അന്ന പ്രിജി ജോസഫ് എന്നാണെന്നും നിഷാ പുരുഷോത്തമന്റെ പേര് നിഷാ ബെറ്റി എന്നാണെന്നും ഒക്കെയുള്ള വാട്സാപ്പ് ഫോർവേഡ് നുണകൾ ആധികാരികമായി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു സെൻകുമാറിന്റെ പ്രസംഗം.
ആർക്കെതിരെയും എന്തും വിളിച്ചു പറയാൻ മടിയില്ലാത്ത സെൻകുമാറിന്റെ ഈ നീക്കങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.