ഗവര്‍ണര്‍ നിലപാട് തിരുത്തുന്നത് വരെ നിസഹകരണം തുടരും: ഉമ്മൻ ചാണ്ടി
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് തിരുത്തുന്നതു വരെ നിസഹകരണം തുടരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. റിപ്പബ്ലിക് ദിനത്തിൽ നിയമസഭയിൽ ഗവർണറെ തടഞ്ഞ നടപടിയിൽ തെറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തത്. സർക്കാർ നയ പ്രഖ്യാപനത്തിലെ ഖണ്ഡിക വായിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ എല്ലായിടവും നടന്ന് പ്രസംഗിക്കുകയാണ് ഗവർണർ ചെയ്യുന്നത്. ഈ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എച്ച്എസ്എസ്ടിഎയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ദേശീയ തലത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കെതിരെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ യോജിച്ച സമരമാണ് നടത്തുന്നത്. ഓരോ പ്രദേശങ്ങളിലെയും പ്രാദേശിക സാഹചര്യമനുസരിച്ച് യോജിച്ച സമരം വേണമോയെന്ന് തീരുമാനിക്കും. കേരളത്തിലും യോജിച്ച് ഉപവാസ സമരം നടത്തി. ആ സമരത്തിന് പ്രതിപക്ഷ നേതാവാണ് മുൻകൈ എടുത്തത്.പിന്നീട് നടന്ന മനുഷ്യ മഹാശ്യംഖല എകപക്ഷീയമായാണ് സിപിഎം പ്രഖ്യാപിച്ചത്. ഒരുമിച്ചുള്ള സമരം എന്നു പറയുമ്പോൾ എല്ലാവരുമായി ആലോചിച്ചാണ് പ്രഖ്യാപിക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.