രജനീകാന്തിന്റെ പേരില്‍ 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു
തമിഴ് സൂപ്പർ താരം രജനീകാന്തിനെതിരെയുള്ള നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രജനീകാന്തിനെ ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്.
2002 മുതൽ രജനിക്കെതിരെയുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയില്‍ താഴെയുള്ള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. അതേസമയം ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, 67 ലക്ഷം രൂപയിലധികം പിഴ ചുമത്തി.
പിന്നീട് ഈ കേസ് സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ അപ്പീല്‍ ആദായ നികുതി വകുപ്പ് പിന്‍വലിച്ചു. മാത്രമല്ല, 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികള്‍ കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്.