ഷെയ്നിന്റെ വിലക്ക് തുടരും; എഎംഎംഎയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം
നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ എഎംഎംഎയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പരിഹാരം കാണണമെങ്കിൽ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് എടുത്തതോടൊണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.
ഇത്തരത്തിൽ പണം നൽകി ഒത്ത് തീര്‍പ്പിനില്ലെന്ന് എഎംഎംഎ നിലപാട് എടുക്കുകയായിരുന്നു. ആദ്യം ഏഴ് കോടി രൂപയായിരുന്നു നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട് കാരണം ഷെയിന് സിനിമയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇനിയും ഇത്തരത്തില്‍ വിലക്ക് നീട്ടിക്കൊണ്ട് പോവുന്നത് ശരിയല്ലെന്നും എഎംഎംഎ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. വീണ്ടും ചര്‍ച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഇടവേളബാബു പറഞ്ഞു.