മംഗളൂരു എയര്‍പോര്‍ട്ടില്‍ സ്ഫോടക വസ്തു വെച്ച പ്രതിയുടെ ബാങ്ക്‌ലോക്കറില്‍ സയനൈഡ് ശേഖരം

single-img
27 January 2020

കഴിഞ്ഞ ദിവസം മംഗളൂരു എയര്‍പോര്‍ട്ടില്‍ സ്ഫോടക വസ്തു വെച്ച പ്രതിയുടെ ബാങ്ക്‌ലോക്കറില്‍ കണ്ടെടുത്തത് വൻ സയനൈഡ് ശേഖരം. സ്ഫോടക വസ്തു വെച്ച സംഭവത്തിൽ അറസ്റ്റിലായ ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നും ഫോറന്‍സിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പരിശോധയില്‍ ലോക്കറിൽ കണ്ടെത്തിയ വെളുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഉഡുപ്പിയിലെ കുഞ്ചിബെട്ടു ബ്രാഞ്ചിന്റെ ലോക്കറില്‍ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. എന്നാല്‍ ഇയാൾ ആത്മഹത്യ ചെയ്യാനായി സൂക്ഷിച്ച സയനൈഡ് ആണെന്നാണ് ആദിത്യ റാവുവിന്റെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണസംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്തു വരികയാണ്.

മംഗളൂരുവിലെ വിമാനത്താവളത്തില്‍ നിന്ന് ജനുവരി 20നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണം നടക്കവേ താനാണ് ബോംബ് വെച്ചതെന്ന് അവകാശപ്പെട്ട് ആതിത്യ റാവു പോലീസിന് മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു.