ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കുന്നതിൽ കോടീശ്വരന്മാര് 164പേർ
ഫെബ്രുവരിയിൽ നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരില്‍ ഒരു കോടിയിൽ അധികം സ്വത്തുള്ളവർ 164പേർ. ഇതില്‍ ബിജെപി, എഎപി, കോണ്‍ഗ്രസ് എന്നിങ്ങിനെ വിത്യാസമില്ല. ഇവരില്‍ മണ്ഡ്ക മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ധർമപാൽ ലക്രയാണ് സ്വത്തിന്റെ കാര്യത്തിൽ 292.1 കോടിയുമായി മുന്നില്‍ നില്‍ക്കുന്നത്. ആർകെ പുരത്ത് മത്സരിക്കുന്ന ആം ആദ്മി സ്ഥാനാർഥി പ്രമീള ടോക്കസാണ് രണ്ടാം സ്ഥാനത്ത്. 80.8 കോടി രൂപയാണ് പ്രമീളയുടെ സ്വത്ത്.
തൊട്ടുപിന്നാലെ തന്നെ 80 കോടിയുടെ സ്വത്തുമായി ആംആദ്മിയുടെ തന്നെ രാം സിംഗ് നേതാജിയാണ് മൂന്നാംസ്ഥാനത്ത്. സ്ഥാനാര്‍ത്ഥികളില്‍ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ നിൽക്കുന്നവർക്കെല്ലാം 50 കോടിക്കു മുന്നിലാണ് സ്വത്ത്. പട്ടികയില്‍ കൂടുതല്‍ സ്വത്തുള്ള ആദ്യത്തെ പത്ത് സ്ഥാനാര്‍ത്ഥികളില്‍ ആറുപേര്‍ ആംആദ്മി പാര്‍ട്ടിയില്‍ നിന്നും മൂന്നുപേര്‍ ബിജെപിയില്‍ നിന്നും വരവേ കോണ്‍ഗ്രസില്‍ നിന്നും ഒരാളാണ് ഇടം നേടിയത്. പ്രായത്തിന്റെ കാര്യത്തില്‍ രാജേന്ദ്ര നഗറില്‍ മത്സരിക്കുന്ന 25 വയസുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോക്കി തുഷീദ് ആണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി.
അതേപോലെ തന്നെ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ്. ഷഹാദറയില്‍ മത്സരിക്കുന്ന നരേന്ദ്ര നാഥിന് 75 വയസാണ്. റോക്കിയാണ് ഏറ്റവും സ്വത്ത് കുറഞ്ഞ സ്ഥാനാര്‍ത്ഥി ഇദ്ദേഹത്തിന്റെ സമ്പാദ്യം 55,574 രൂപയാണ്. ഏറ്റവും കുറവ് സ്വത്തുള്ള 10 സ്ഥാനാര്‍ത്ഥികളില്‍ 7 പേര് ആംആദ്മിക്കാരാണ്.