ഇനിയും ബന്ധിപ്പിക്കാനുണ്ട്! വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമ നിര്‍മാണവുമായി കേന്ദ്രം

single-img
24 January 2020

ന്യൂദല്‍ഹി: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് പുതിയ നിയമനിര്‍മാണവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കരടു തയാറാക്കുകയാണ് നിയമ മന്ത്രാലയമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പു കമ്മിഷനാണ് തിരിച്ചറിയല്‍ രേഖ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് . ഒരാള്‍ ഒന്നിലേറെ വോട്ടു ചെയ്യുന്നതും വ്യത്യസ്ഥ ഇടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നതും ഇതിലുടെ ഒഴിവാക്കാനാവുമെന്നാണ് കമ്മിഷന്റെ വാദം.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് സമിതിക്കു ബജറ്റ് സമ്മേളനം തുടങ്ങുന്ന ജനുവരി 31ന് മുമ്പ്തന്നെ ഇതുസംബന്ധിച്ച കരട് സമര്‍പ്പിക്കാനാവുമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

പുതിയ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ ഇനി ആധാര്‍ വിവരങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ടിവരും.
എന്നാല്‍ നിലവിലുള്ള മുഴുവന്‍ വോട്ടര്‍മാരെയും ആധാറുമായി ബന്ധിപ്പിക്കാന്‍ എന്താണ് കമ്മീഷന്‍ പദ്ധതിയിടുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

2015ല്‍ കമ്മിഷന്‍ വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 30 കോടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ കമ്മിഷന്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യ പൊതുവിതരണം, പാചക വാതകം തുടങ്ങിയ ഏതാനും സര്‍വീസുകള്‍ക്കല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയോടെ കമ്മിഷന്‍ ഈ പദ്ധതി നിര്‍ത്തിവയ്ക്കുകയായിരുന്നു.

വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടതിനാല്‍ ഇനി നിയമഭേദഗതിയില്ലാതെ ഇതു മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്ന് കമ്മീഷന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്