സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; മഗ്‍സസെ പുരസ്കാര ജേതാവായ സന്ദീപ് പാണ്ഡെക്കെതിരെ കേസെടുത്തു
ഹിന്ദുത്വ വാദികളുടെ നേതാവായിരുന്ന സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് മനുഷ്യാവകാശ പ്രവര്‍ത്തകനും മഗ്‍സസെ പുരസ്കാര ജേതാവുമായ സന്ദീപ് പാണ്ഡെക്കെതിരെ ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റ് രാജീവ് കുമാര്‍ നല്‍കിയ പരാതിയിൽ പോലീസ് കേസെടുത്തു. അലിഗഢ് സിവില്‍ലൈന്‍സ് പോലീസാണ് പാണ്ഡെക്കെതിരെ കേസെടുത്തത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധ പരിപാടിയില്‍ സന്ദീപ് പാണ്ഡെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.
സമൂഹത്തിൽ കലാപത്തിന് കാരണമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വകുപ്പായ 153എ, 501(1) ബി എന്നിവ ചുമത്തി. ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സന്ദീപ് പാണ്ഡെ പ്രസംഗത്തില്‍ പറഞ്ഞത്.
അതേപോലെ തന്നെ ജെഎന്‍യുവിലെ സമാധാനപരമായ സമരത്തിന് നേരെ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ആക്രമണമഴിച്ചുവിട്ടെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ആരോപിച്ചു.നിലവിൽ സന്ദീപ് പാണ്ഡെക്കെതിരെ കേസെടുത്തെന്നും എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.