ഇന്ത്യയില്‍ ‘ടുക്ഡെ ടുക്ഡെ ഗ്യാങ്’ ഉണ്ട്; അവരാണ് രാജ്യം ഭരിക്കുന്നത്: ശശി തരൂര്‍
രാജ്യത്ത് എന്ത് പ്രശ്നം ഉണ്ടായാലുംപ്രതിപക്ഷ കക്ഷികളെ പരിഹസിക്കുന്നതിന് ബിജെപി നേതൃത്വം ഉപയോഗിക്കുന്ന ‘ടുക്ഡെ ടുക്ഡെ ഗ്യാങ്’ ഉണ്ട് എന്നും അവരാണ് സര്‍ക്കാര്‍ നടത്തുന്നതും, രാജ്യത്തെ വിഭജിക്കുന്നതും എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
ഇന്ന് വരെ ആരും ‘കാണാത്ത’, ‘കേട്ടുകേഴ്‍വി’ മാത്രമായൊരു സംഘം എന്ന് അര്‍ത്ഥം വരുന്ന ‘ടുക്ഡെ ടുക്ഡെ ഗ്യാങ്’ എന്ന ഒരു സംഘത്തെ കുറിച്ച് ഒദ്യോഗിക വിവരമൊന്നും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയ൦ നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ‘ടുക്ഡെ ടുക്ഡെ ഗ്യാങ്’ ഉണ്ട് എന്നും അവരാണ് സര്‍ക്കാര്‍ നടത്തുന്നതും, രാജ്യത്തെ വിഭജിക്കുന്നത് എന്നുമായിരുന്നു തരൂരിന്‍റെ പ്രസ്താവന.
‘ടുക്ഡെ ടുക്ഡെ ഗ്യാങ്’ എന്ന കൂട്ടത്തിനെ സംബന്ധിച്ച് ഒദ്യോഗിക വിവരമൊന്നും ഇല്ലെന്ന് വിവരാവകാശ നിയമ ചോദ്യത്തിന് മറുപടി നല്‍കിയ ആഭ്യന്തര മന്ത്രാലയത്തെ പരിഹസിച്ച ശശി തരൂർ, മന്ത്രാലയത്തിന് തെറ്റിയെന്നും ടുക്ഡെ ടുക്ഡെ ഗ്യാങാണ് ഇപ്പോൾ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു. ഡൽഹി സ്വദേശിയായ സാകേത് ഗോഖലെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് എന്താണെന്നുള്ള ചോദ്യവുമായിഎത്തിയത്. ഒരിക്കല്‍ ‘ടുക്ഡെ ടുക്ഡെ ഗ്യാങി’നെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഡിസംബർ 26 ന് ഒരു പൊതുയോഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം രാജ്യത്തുള്ള മറ്റാരേക്കാളും ടുക്ഡെ ടുക്ഡെ ഗ്യാങിനെ കുറിച്ച് അറിയുന്നത് ആഭ്യന്തരമന്ത്രിക്ക് തന്നെയാണ്. ഇന്ത്യയെ വിഭജിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബൽ അഭിപ്രായപ്പെട്ടത്.