റെയില്‍വേയുടെ പുതുക്കിയ മെനുവില്‍ കേരളാ വിഭവങ്ങള്‍ ഔട്ട്

single-img
21 January 2020

കൊച്ചി: റെയില്‍വെ ഭക്ഷണവില കുത്തനെ കൂട്ടിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. കൂടാതെ കേരളത്തിന്റെ മെനു പൂര്‍ണമായും ഒഴിവാക്കിയാണ് പുതുക്കിയ മെനു റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
അപ്പം, മുട്ട കറി, പൊറോട്ട, ദോസ, പുട്ടു, കടല കറി തുടങ്ങിയ വിഭവങ്ങള്‍ പുതിയ മെനുവില്‍ ഇല്ല. ഉഴുന്നുവട,പരിപ്പ് വഡ എന്നിവ മാത്രം നിലനിര്‍ത്തിയപ്പോള്‍ പഴംപൊരി ,ബജി,ഇലയഡ,കൊഴുക്കട്ട,ഉണ്ണിയപ്പം,നെയ്യപ്പം,സുഖിയന്‍ തുടങ്ങിയ കേരളത്തിന്റെ തനതായ ലഘുഭക്ഷണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പകരം സമോസ,കച്ചോരി,ആലുബോണ്ട,സ്റ്റഫ് ചെയ്ത പക്കോഡ തുടങ്ങിയ ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. ഇവയാണ് കേരളത്തിലെ റെയില്‍വേ സ്റ്റാളുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വില്‍ക്കുക.

ട്രെയിനുകളുടെ നിരക്കിനൊപ്പം സ്റ്റാളുകളിലെ ഭക്ഷണ വിലയിലും ഗണ്യമായ വര്‍ധനയുണ്ടായി. ഊണിനുള്ള വില 35 രൂപയില്‍ നിന്ന് 70 രൂപയായി ഉയര്‍ത്തി. 8.50 രൂപയ്ക്ക് ലഭ്യമായിരുന്ന ഉഴുന്നുവട,പരിപ്പുവടയും ഇപ്പോള്‍ 15 രൂപയാണ് വില. രണ്ട് വടയ്ക്ക് 30 രൂപയാണ് വില. എന്നാല്‍ രണ്ട് കഷണങ്ങള്‍ വീതം ആലു ബോണ്ട, കച്ചോറി , സമോസയ്ക്ക് 20 രൂപ മാത്രമേ വിലയുള്ളൂ. കേരളത്തില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.ഐആര്‍സിടിസി അടുത്തിടെയാണ് മെനു പുതുക്കിയത്.