നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി 1ന്‌ നടപ്പാക്കും; പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു

single-img
17 January 2020

നിര്‍ഭയ കേസില്‍ പ്രതികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. ഇതിനായി ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്‌. അന്നേദിവസം പ്രതികളെ രാവിലെ 6 മണിക്ക് തൂക്കിലേറ്റണം എന്നാണ്‌ വാറന്റ്. ആദ്യം ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്.

എന്നാല്‍ വധശിക്ഷ കാത്തിരിക്കുന്ന കുറ്റവാളി പവന്‍ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന്‍ വാദിക്കുകയും ചെയ്തു. അതേപോലെ നിര്‍ഭയ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു.

അതിന്റെ പിന്നാലെയാണ് പവന്‍ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യം ഡല്‍ഹിയിലെ വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചത് പ്രതികള്‍ ദയാഹര്‍ജിയും മറ്റു ഹര്‍ജികളും നല്‍കിയതോടെ വിധി കോടതിതന്നെ സ്റ്റേ ചെയ്യുകയായിരുന്നു. അതിനെ തുടര്‍ന്നാണ്‌ ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി അന്തിമ വിധി പുറപ്പെടുവിചത്.