വിവാഹേതര ബന്ധത്തിന് തടസം നിന്നു; ഭാര്യയെ ഭര്‍ത്താവ് കീടനാശിനി കുത്തിവെച്ച് കൊലപ്പെടുത്തി

single-img
17 January 2020

വിവാഹേതര ബന്ധത്തിന് തടസം നിന്ന ഭാര്യയെ കീടനാശിനി കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ യുവാവ് അറസ്റ്റില്‍. കർണാടകയിലെ രാമനഗര ജില്ലയിലെ ലിജൂർ സ്വദേശിയായ വെങ്കടേഷ് (30) ആണ് അറസ്റ്റിലായത്. ഭാര്യയായ ദീപയെ ഇയാൾ ഉറക്കഗുളിക നൽകി കീടനാശിനി കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി കൊല നടത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഇയാൾ ദീപയുടെ രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെടുകയും ഭാര്യയെ വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ ദീപയുടെ രക്ഷിതാക്കളും വെങ്കടേഷും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഇതിനുശേഷം വെങ്കടേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ദീപയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു. 2019 മാർച്ചിൽ വിവാഹിതരായ ദീപയും വെങ്കടേഷും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വിവാഹ ശേഷമാണ് വെങ്കടേഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധം ദീപയറിയുന്നത്.

ഇരു കുടുംബങ്ങളും ഇടപെട്ട് ഇത് പരിഹരിക്കുകയും വെങ്കടേഷിനെ ബന്ധം തുടരുന്നത് വിലക്കുകയും ചെയ്തു. എന്നാൽ വെങ്കടേഷ് വീണ്ടും ബന്ധം തുടരുന്നത് മനസ്സിലാക്കിയ ദീപ ഇക്കാര്യം ചോദിച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.