എട്ട് ചോദ്യങ്ങളുമായി പൗരത്വ നിയമ ഭേദഗതി ഗുണഭോക്താക്കളെ കണ്ടെത്താന്‍ യുപി സര്‍ക്കാരിന്‍റെ സര്‍വേ
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള യുപി സര്‍ക്കാരിന്‍റെ സര്‍വേയ്ക്കെതിരെ വ്യാപക വിമര്‍ശനം. ജനങ്ങളുടെ പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡം എന്തൊക്കെയാണെന്ന വിവരം കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ലാത്ത അവസ്ഥയിലാണ് യോഗി സര്‍ക്കാര്‍ സര്‍വേയുമായി എത്തിയിട്ടുള്ളത്. പ്രധാനമായും എട്ട് ചോദ്യങ്ങളാണ് ഗുണഭോക്താക്കളോട് യോഗി സര്‍ക്കാരിന്‍റെ സര്‍വേ ചോദിക്കുന്നത്.
ആളിന്റെ പേര്, പിതാവിന്റ പേര്, താമസസ്ഥലം, എവിടെ നിന്ന് വന്നു, എപ്പോഴാണ് വന്നത്, മാതൃരാജ്യത്ത് ഏതു തരം പീഡനമാണ് ഏൽക്കേണ്ടി വന്നത് എന്നിങ്ങനെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. സതേസമയം ചോദ്യങ്ങളിൽ കൃത്യമായ തിയ്യതിയോ ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പുമില്ലാത്ത രേഖയാണ് സര്‍വേക്കായി ഉപയോഗിച്ചതെന്നും ദേശീയ മാധ്യമമായ എന്‍ടി ടിവി റിപ്പോര്‍ട്ട് വിശദമാക്കുന്നു. മുൻപേതന്നെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറിയിരുന്നു.