ജമ്മുവിൽ ഭീകരവാദികള്‍ക്കൊപ്പം പോലീസുകാരന്റെ അറസ്റ്റ്; കേന്ദ്ര സര്‍ക്കാരിനെതിരെ നാല് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

single-img
16 January 2020

ജമ്മു കാശ്മീരില്‍ ഹിസ്ബുൾ ഭീകരവാദികള്‍ക്കൊപ്പം ഡിഎസ്പിയായ ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോഴും ഡിഎസ്പിയുടെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണെന്ന് രാഹുല്‍ പറഞ്ഞു. അതോടൊപ്പം തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ നാല് ചോദ്യങ്ങളും ട്വീറ്റിലൂടെ രാഹുല്‍ ഉന്നയിച്ചു.

അവ ഇതാണ്:

  1. എന്ത് കൊണ്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവര്‍ സംഭവത്തില്‍ നിശബ്ദരായിരിക്കുന്നു? 2. പുല്‍വാമ ഭീകരാക്രമണത്തില്‍ ദേവീന്ദര്‍ സിംഗിന്റെ പങ്ക് എന്താണ്? 3. എത്രത്തോളം മറ്റ് തീവ്രവാദികളെ ഡിഎസ്പി ദേവീന്ദര്‍ സിംഗ് സഹായിച്ചിട്ടുണ്ട്? 4. ആരാണ് ഇയാളെ സംരക്ഷിച്ചത്,എന്തിന്?

അറസ്റ്റ് ചെയ്യപ്പെട്ട പോലീസുകാരന്റെ ഫാസ്റ്റ്ട്രാക്ക് വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും, ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ രാജ്യദ്രോഹത്തിന് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.