സിഖ് വിരുദ്ധ കലാപം: ഡൽഹി പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അന്തിമ റിപ്പോര്‍ട്ട്

single-img
15 January 2020

1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപങ്ങളിലെ 186 കേസുകളില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ദിംഗ്ര കമ്മിറ്റി സുപ്രീംകോടതിയിലും, കേന്ദ്രത്തിനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ പോലീസ്, സര്‍ക്കാര്‍, പ്രോസിക്യൂഷന്‍ എന്നിവര്‍ കൃത്യസമയത്ത് തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ഹാജരാക്കിയില്ലെന്നും സിഖുകാരെ അക്രമിക്കാന്‍ പോലീസ് സഹായങ്ങള്‍ ചെയ്തുനല്‍കിയെന്ന കണ്ടെത്തലും ഉണ്ട്.

ജസ്റ്റിസ് ദിംഗ്ര കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചതായി കേന്ദ്ര സുപ്രീംകോടതിയെ അറിയിച്ചു. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങള്‍ ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി പരാതിക്കാരനായ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയിലെ എസ്ജിഎസ് കഹ്ലോണിന് അനുമതി നല്‍കി. കലാപം ഉണ്ടാകുമ്പോള്‍ ഡല്‍ഹി ഭരിച്ചിരുന്ന സര്‍ക്കാരും, പോലീസും കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

അങ്ങിനെ സംഭവിച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ നഷ്ടമായി. ഇനിയും 10 കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളതിനാല്‍ കലാപത്തിന് സഹായിച്ച പോലീസുകാര്‍ക്കെതിരെ നടപടിക്ക് ഹര്‍ജി ഫയല്‍ ചെയ്യണമെന്ന് പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ ആര്‍ എസ് സുരി ചീഫ് ജസ്റ്റിസ് മുന്‍പാകെ ബോധിപ്പിച്ചു.

1984ലെ ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിഖ് അംഗരക്ഷകരാണ് വെടിവെച്ച് കൊന്നശേഷം തലസ്ഥാനത്ത് സിഖ് വംശജര്‍ക്ക് നേരെ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഡല്‍ഹിയില്‍ മാത്രം 2733 പേരുടെ ജീവനാണ് കലാപത്തില്‍ നഷ്ടമായത്.