മധുരയില്‍ ജല്ലിക്കെട്ട്; 32 പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

single-img
15 January 2020

മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ മധുരയില്‍ നടന്ന ജല്ലിക്കെട്ടിനിടെ 32 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ ആവണിയാപുരത്ത് 700 കാളകളും മത്സരാര്‍ഥികളുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നത്.

അപകടം നടന്ന ദിവസം തന്നെ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. കര്‍ഷകനായ എ കെ കണ്ണനായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ പേരില്‍ 2014 ല്‍ ഒരിക്കല്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചതാണ്.

ഉത്തരവിനെതിരെ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് അനുവദിച്ച് ഓര്‍ഡിനന്‍സ് ഇറക്കുകയും പിന്നീട് നിയമമാക്കുകയും ചെയ്യുകയായിരുന്നു.