വിവിധ പ്രശ്നങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കല്‍; രാജ്യത്തിന് നഷ്ടം 9200 കോടി രൂപ
കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ വിവിധ പ്രശ്നങ്ങളുടെ പേരില്‍ വിവിധ ഭാഗങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതില്‍ രാജ്യത്തിന് നഷ്ടമായത് 9200 കോടി രൂപ. ലോകവ്യാപകമായി ഇന്‍റര്‍നെറ്റ് വിച്ഛേദങ്ങള്‍ സാമ്പത്തിക രംഗത്ത് ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ച ടോപ്പ് 10 വിപിഎന്‍ പഠനമാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.
കമ്പനി ലോക ഇന്‍റര്‍നെറ്റ് സൊസേറ്റിയുടെ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണ്‍ ടൂള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ലോകബാങ്ക്, ഐടിസിയു, യൂറോസ്റ്റാറ്റ്, യുഎസ് സെന്‍സസ് ബ്യൂറോ എന്നിവയുമായി സഹകരിക്കുന്ന സ്ഥാപനമാണ് ലോക ഇന്‍റര്‍നെറ്റ് സൊസേറ്റി. ആഫ്രിക്കയിലാണ് ഇന്‍റര്‍നെറ്റ് ഇല്ലായ്മ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയത് ആഫ്രിക്കയില്‍ നഷ്ടം 300 ശതകോടി അമേരിക്കന്‍ ഡോളറോളം വരും.
ആഫ്രിക്കയ്ക്ക് പിന്നില്‍ ഈ കാര്യത്തില്‍ ഇറാഖാണ്. അവിടെ നഷ്ടം 230 ശതകോടി അമേരിക്കന്‍ ഡോളറാണ് ഈ രണ്ടു കൂട്ടര്‍ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയില്‍ 100 ല്‍ അധികം ഇന്‍റര്‍നെറ്റ് വിച്ഛേദങ്ങള്‍ നടന്നു. ഇത് മൂലം ഉപയോക്താവിന് നഷ്ടമായ ഇന്‍റര്‍നെറ്റ് ഉപയോഗ സമയം 4,196 മണിക്കൂര്‍ ആണെന്ന് പഠനം പറയുന്നു.കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത് ഈ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കശ്മീരില്‍ മാത്രം ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത് കാരണം 110 കോടി രൂപയോളം രാജ്യത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് പഠനം പറയുന്നു. സമീപ കാലത്തായി സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വ്യാപിച്ചതോടെ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ജനുവര ആദ്യം വന്ന ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണ്‍ ട്രാക്കറിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം ലോകത്തിലെ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളുടെ 67 ശതമാനം നടന്നത് ഇന്ത്യയിലാണെന്നാണ് പറയുന്നത്.