ഭീകരർക്കൊപ്പം പിടിയിലായ കാശ്മീരിലെ പോലീസ് ഉദ്യോഗസ്ഥൻ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍
രണ്ടു ഹിസ്ബുൾ ഭീകരർക്കൊപ്പം പോലീസ് പരിശോധനയില്‍ പിടിയിലായ ജമ്മു കാശ്മീർ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങിന് ഇന്ത്യയില്‍ നടന്ന നിരവധി തീവ്രവാദ കേസുകളുമായി ബന്ധമുണ്ടെന്ന് ആരോപണം. ഈ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ വർഷം രാഷ്‌ട്രപതിയിൽ നിന്ന് ധീരതക്കുള്ള അവാർഡ് വാങ്ങിയിരുന്നതാണ്. അതുകൊണ്ടുതന്നെ ഈ ആരോപണങ്ങള്‍ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി.
അതിന് പുറമെയാണ് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയത് ദേവീന്ദര്‍ സിങെന്ന റിപ്പോര്‍ട്ട്. ഇന്ത്യയുടെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുമൊത്ത് തന്നോട് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ ദേവീന്ദര്‍ സിങ് നിര്‍ദേശിച്ചുവെന്ന് അഫ്‌സല്‍ ഗുരു ഒരിക്കല്‍ കത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
2013ല്‍ അഫ്‌സുല്‍ ഗുരു എഴുതിയിരുന്ന കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ഡല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറയുകയും ചെയ്തതാണ്. കഴിഞ്ഞ ദിവസം കാശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് കാർ മാർഗം വരുമ്പോഴാണ് ജമ്മു കശ്മീർ പോലീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെയും രണ്ടു ഹിസ്ബുൾ ഭീകരരെയും അറസ്റ്റ് ചെയ്തത്.
ഈ സമയം ഇവർക്കൊപ്പം ഒരു ലഷ്കർ ഭീകരനുമുണ്ടായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് പോലീസ് ശ്രീനഗറിലെ ദേവീന്ദർ സിങ്ങിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ എകെ 47 റൈഫിളും 2 പിസ്റ്റലുകളും കണ്ടെടുത്തിയിട്ടുണ്ട്. നിലവില്‍ പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണ്. രാജ്യത്തെയും പുറത്തെയും പല ഭീകര സംഘടനകളുമായി ദേവീന്ദർ സിങ്ങിന് ബന്ധമുണ്ടെന്നും ഇയാളെ കൃത്യമായി ചോദ്യം ചെയ്തു സത്യം പുറത്ത് കൊണ്ട് വരണമെന്നും സിപിഎം പി ബി അംഗം സുഭാഷിണി അലി പറഞ്ഞു.