ഫ്ലാറ്റ് പൊളിക്കൽ പ്രമേയമാക്കി ഒരുങ്ങുന്നത് ഡോക്യുമെന്ററിയും സിനിമകളും; ഇതിനായി പൊളിക്കല്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തു
സുപ്രീം കോടതി വിധിയെ തുടർന്ന് കൊച്ചി മരടിൽ നടന്ന ഫ്ലാറ്റ് പൊളിക്കൽ പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്നത് സിനിമകൾ. ഇതിൽ കണ്ണൻ താമരക്കുളം സിനിമ സംവിധാനം ചെയ്യുമ്പോൾ മറ്റൊരു സംവിധായകനായ ബ്ലെസി ഒരുക്കുന്നത് ഡോക്യുമെന്ററിയാണ്.
ഇന്നലെ പൊളിച്ചുമാറ്റിയ എച്ച് ടു ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇവിടെ ആദ്യം താമസിച്ചിരുന്ന സംവിധായകൻ മേജർ രവി ഈ വിഷയത്തിൽ യഥാർത്ഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമ മനസ്സിൽ രൂപപ്പെടുത്തിയിട്ടുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന ഈ സിനിമയ്ക്കും ഡോക്യുമെന്ററിക്കുമായി ഇന്നലെ പൊളിക്കൽ രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്.
നടന്ന സംഭവത്തെ ആസ്പദമാക്കി കഥപറയുന്ന 4 അപ്പാർട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലുമായി ബന്ധപ്പെട്ട ‘മരട് 357’ എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങൾ ഫ്ലാറ്റുകൾക്കുള്ളിൽ നിന്നു ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന് കണ്ണൻ താമരക്കുളം പറഞ്ഞു. അവസാനം രംഗങ്ങള്‍ ഫ്ലാറ്റിന്റെ പുറത്തു നിന്നു ഷൂട്ട് ചെയ്തു.