പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത പിതാവിന് വധശിക്ഷ. ഗുജറാത്തിലെ സൂറത്തിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാനാകില്ലെന്നും ശിക്ഷ സമൂഹത്തിനുള്ള സന്ദേശമാണെന്നും വിധി പ്രസ്താവനയില്‍ ജഡ്ജി പിഎസ് കല വ്യക്തമാക്കി.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ആദ്യ ഭാര്യയിലുണ്ടായ മകളെ ആറ് മാസം പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. കൊലചെയ്ത ശേഷം മൃതദേഹം ഉപേക്ഷിക്കുകയും മകളെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാൽ ഇയാൾ അയല്‍വാസികളോട് പറഞ്ഞ കള്ളം പിന്നീട് ഇയാളെ കുടുക്കുകയായിരുന്നു. പെൺകുട്ടിയുടെ
മൃതദേഹം കണ്ടെത്തിയ പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയും ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തുകയുമായിരുന്നു. അങ്ങിനെയാണ് ഇയാളാണ് കുട്ടിയെ ഗര്‍ഭിണിയാക്കിയത് എന്ന വിവരം പുറത്തറിയുന്നത്. നിലവിൽ കുറ്റവാളിയെ സൂററ്റ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.