ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നാളെ പൊളിച്ചു നീക്കും; മരടില്‍ സുരക്ഷ കര്‍ശനമാക്കി

single-img
10 January 2020

കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നാളെ പൊളിച്ച് നീക്കും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ വെടിവെച്ചിടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചു.

പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍ 800 പൊലീസുകാരെ വീതം സുരക്ഷയ്ക്കായി നിയോഗിക്കും.  നിരോധനാജ്ഞ നിലവിലുള്ള മേഖലകള്‍ ചുവന്ന കൊടി കെട്ടി നഗരസഭാ അധികൃതര്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കുമുണ്ട്.

നാളെ രാവിലെ കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തും. ഇന്ന് ഫ്ലാറ്റുകളുടെ പരിസരത്ത് പൊലീസും അഗ്നിശമനസേനയും മോക്ക് ഡ്രില്‍ നടത്തിയെങ്കിലും ആളുകളെ ഒഴിപ്പിച്ചിരുന്നില്ല.നാളെ രാവിലെ 9 മണിക്ക് മുന്‍പ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.