അമ്പെയ്ത്തില്‍ പരിശീലനം നടത്തുന്നതിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അബദ്ധത്തില്‍ അമ്പ് തുളച്ചുകയറി
അമ്പെയ്ത്തില്‍ പരിശീലനം നടത്തുന്നതിനിടെ പന്ത്രണ്ടുകാരിയുടെ തോളില്‍ അബദ്ധത്തില്‍ അമ്പ് തുളച്ചുകയറി. അസമിലെ ദിബ്രുഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ശിവാംഗിനി ഗൊഹെയ്ന്‍ എന്ന് പേരുള്ള ഈ കുട്ടി അമ്പെയ്ത്തില്‍ ഏറെ നാളായി പരിശീലനം നേടി വരികയായിരുന്നു. കഴിഞ്ഞ ദിവസത്തിൽ ചൗബയില്‍ നടന്ന പരിശീലനത്തിനിടെ അബദ്ധത്തില്‍ അമ്പ് ശിവാംഗിനിയുടെ തോളില്‍ തുളച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
അപകടം സംഭവിച്ച ഉടനെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ കൂടുതൽ സൗകര്യമുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് മുന്‍കയ്യെടുത്ത് പ്രത്യേക വിമാനത്തില്‍ ശിവാംഗിനിയെ ദില്ലിയിലെത്തിക്കുകയായിരുന്നു.
നിലവിൽ ദില്ലി എയിംസ് ആശുപത്രിയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയിലാണ് ശിവാംഗിനി. കൈയ്യുടെ കുഴയിലൂടെ മുകളിലൂടെ കയറിയ അമ്പ് ശിവാംഗിനിയുടെ തോളെല്ല് തുളച്ച് മുന്നോട്ടുപോയിട്ടുണ്ടെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. വിദഗ്ധ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പുറത്തെടുക്കാനാകൂ. വേഗത കുറവായിരുന്ന അമ്പ് അല്‍പം മാറിപ്പോയിരുന്നെങ്കില്‍ കഴുത്തിലോ കണ്ണിലോ മാരകമായ പരിക്ക് ഏല്‍ക്കുമായിരുന്നു.
അപകടം ഉണ്ടായ ശേഷവും ശിവാംഗിനി ബോധരഹിതയാവുകയോ മറ്റ് ശാരീരികവ്യതിയാനങ്ങള്‍ ഒന്നും സംഭവിക്കുകയോ ചെയ്തിരുന്നില്ലെന്നത് ശ്രദ്ധേയമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ചികിത്സയുടെ മുഴുവന്‍ ചിലവും സായ് വഹിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.