ജെഎന്‍യുവിലെ കാവി ഭീകരത നിയമവാഴ്ചയുടെ അന്ത്യം: കോടിയേരി ബാലകൃഷ്ണന്‍

single-img
6 January 2020

ജനാധിപത്യത്തിന്റെ കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ജെഎൻയു ക്യാമ്പസിലെ കാവി ഭീകരതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം നടന്ന അതിക്രൂരമായ ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഏത് വിഭാഗം ജനങ്ങളുടെയും സമരങ്ങളേയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താനുള്ള ഫാസിസ്റ്റ് രീതി ഭരണകൂട പിന്തുണയോടെ നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് ഡല്‍ഹി സംഭവമെന്നും കോടിയേരി പറഞ്ഞു.

രാജ്യത്തെ ഏറ്റവും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അന്താരാഷ്‌ട്ര പ്രശസ്തിയുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ജെഎന്‍യു. അവൈഡ് പ്രവർത്തിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളേയും അധ്യാപകരേയും ഉള്‍പ്പെടെ പുറത്തുനിന്നും എത്തിയ അക്രമികള്‍ മുഖംമൂടി ആക്രമണം നടത്തിയത് രാജ്യത്തിനാകെ അപമാനമാണെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെയും, അഭ്യന്തരമന്ത്രി അമിത്ഷായുടെയും ആര്‍എസ്എസ് കേന്ദ്രത്തിന്റെയും അറിവോടെ ആസൂത്രിതമായി നടന്നതാണ് നീചമായ ആക്രമണം.സർവകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന്റെ തല തല്ലിപ്പൊളിക്കുകയും, വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അസി.പ്രൊഫ.അമിത് പരമേശ്വരന്‍ ഉള്‍പ്പടെയുള്ള അധ്യാപകരെയും നിഷ്ഠൂരമായി ആക്രമിക്കുകയും ചെയ്തു.

കേന്ദ്ര സർക്കാരിന്റെ മൂക്കിന് താഴെ ഇത്തരം അഴിഞ്ഞാട്ടം നടന്നിട്ടും നിയമ സംവിധാനങ്ങള്‍ അനങ്ങിയില്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നാളെ ഇതുപോലെ നേരിടും എന്ന മുന്നറിയിപ്പാണ് കാവിസംഘം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ സുപ്രീംകോടതി ഉള്‍പ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് ജെഎന്‍യു സംഭവമെന്നും ഡല്‍ഹിയിലെ കാവി ഭീകരതയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കാനും കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു.