ചികിത്സ പൂര്‍ത്തിയാക്കിയില്ല; ചന്ദ്രശേഖർ ആസാദിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി

single-img
6 January 2020

കേന്ദ്ര സർക്കാരിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം തിരിച്ച് ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ഹൃദയരോഗ ബാധിതനായ ആസാദിന് രണ്ടാഴ്ചയിൽ ഒരിക്കൽ രക്തം മാറ്റണം എന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ദില്ലി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് ആസാദിന്റെ രക്തം മാറ്റിയില്ല.

ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് ആസാദിന്റെ വൈദ്യ പരിശോധന നടത്തിയത്.കഴിഞ്ഞ മാസം 21 ന് ദില്ലി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖ‍ർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 21 ന് ആസാദിന്‍റെ ജാമ്യം നിരസിച്ച ദില്ലി കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ കാലയളവിൽ തിഹാർ ജയിലിൽ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.