പ്രിയങ്ക വ്യാജ ഗാന്ധി; പേര് മാറ്റണമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കാവിവസ്ത്ര പരാമര്‍ശത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രംഗത്ത്. കാവി എന്നാൽ എന്താണെന്ന് മനസിലാക്കാൻ പ്രിയങ്കക്ക് കഴിയില്ലെന്നും അവരുടെ പേര് ‘ഫിറോസ് പ്രിയങ്ക’ എന്നാക്കി മാറ്റണമെന്നുമാണ് ജ്യോതി പറഞ്ഞത്.
“പ്രിയങ്കയ്ക്ക് കാവി എന്താണെന്ന് മനസിലാക്കാൻ കഴിയില്ല. അതിന്റെ കാരണം അവര്‍ ഒരു വ്യാജ ഗാന്ധിയാണ്. പ്രിയങ്ക പേരിൽ നിന്ന് ഗാന്ധിയെ മാറ്റി പകരം ഫിറോസ് പ്രിയങ്ക എന്നാക്കണം,” – ജ്യോതി പറഞ്ഞു. യുപിയിലെ കലാപകാരികളുടെ പിന്നിൽ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
തൻ കാണുന്നതെല്ലാം വ്യാജമാണെന്ന് കരുതുന്ന, വ്യാജ നാമധാരി അവര്‍ക്ക് പറ്റിയ രീതിയിലാണ് യോഗിയെ വിമര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു. കാവി നിറം എന്നത് അറിവിന്റെയും ഒരുമയുടെയും അടയാളമാണ്. പ്രതിഷേധത്തിൽ നിരപരാധികളെ മർദ്ദിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തവരെ ശിക്ഷിക്കണോ വേണ്ടയോ എന്ന് പ്രിയങ്ക പറയണം.
പ്രിയങ്കയാണ് നിയമത്തിനെതിരെ പ്രക്ഷോഭകരോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഹിംസാത്മകമായ പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.